ആത്മസുഹൃത്തിന്റെ വേർപാടിൽ വിതുമ്പിക്കരഞ്ഞ് മമ്മൂട്ടി…എന്റെ വീഴ്ചകളില്‍ കൈത്താങ്ങ് ആയ മനുഷ്യന്.. നിറകണ്ണുകളോടെ സൂപ്പര്‍ സ്റ്റാര്‍
കഥ പറയുമ്പോൾ എന്ന സിനിമയിൽ അശോക് രാജിന്റെ ബാലനെ പോലെ…ജീവിതത്തിൽ മമ്മൂക്കയുടെ വിശ്വമ്പരൻ…ഹൃദയാലുവും നന്മയുള്ള വലിയ മനസ്സിന്റെ ഉടമയുമായിരുന്നു വിശ്വംഭരൻ . ഞങ്ങളുടെ കാർഷിക സർവ്വകലാശാലയുടെ വിസി ആയിരുന്നു.
വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരേ സൗഹൃദം. സമവായത്തിൻ്റെയും സമാധാനത്തിൻ്റെയും വ്യക്തി. ആരോടും പക്ഷപാതമില്ല. വിരോധമില്ല.എല്ലാവരും നന്നാകണമെന്ന ആഗ്രഹം മാത്രം. മമ്മുട്ടിയുടെ ഉറ്റ സുഹൃത്ത്. നിര്‍മാതാവ് ആന്റോ ജോസഫ് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ പറയുന്നു..
സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ.ആര്.വിശ്വംഭരന് സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു.
ശബ്ദം ഇടറി. കെ.ആര്.വിശ്വംഭരന് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന,ഒരുമിച്ച് വെയിലും മഴയും കൊണ്ട,ഒരുമിച്ച് ചിരിച്ച,കരഞ്ഞ വിശ്വംഭരന് എന്ന സുഹൃത്തിനോടായിരുന്നു. മമ്മൂക്ക പറഞ്ഞു:
‘നാല്പത്തിയെട്ടുവര്‍ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയില്‍ ഒരാള്‍ നഷ്ടപ്പെട്ടു. എന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലും വിശ്വംഭരന് ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്.
അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന് കൂടെയുണ്ടായിരുന്നു. ഞാന്‍ വീണ്ടും എഴുന്നേല്കുന്നതും കൂടുതല്‍ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാളും വിശ്വംഭരന് തന്നെ. വിശ്വംഭരന്റെ കുടുംബത്തില്‍ ഞാനുണ്ടായിരുന്നു,
എന്റെ കുടുംബത്തില്‍ വിശ്വംഭരനും. വിശ്വംഭരന് ഇനിയില്ല…’ സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്നേഹിതര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്.
അത്രയും ആഴത്തില്‍ കൈകോര്‍ത്തുനില്കുന്ന സൗഹൃദത്തിന്റെ വേരുകള്‍. രണ്ടുകൂട്ടുകാരുടെ ആത്മബന്ധത്തിന്റെ കലര്‍പ്പില്ലാത്ത കാഴ്ച. സംസാരത്തിനിടെ ദുബായിയില്‍ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരന് സാറിന്റെയും ആത്മസുഹൃത്ത് ഷറഫിന്റെ വീഡിയോ കോള്‍ വന്നു.
വിതുമ്പിവിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്. ഓര്‍മകളുടെ തിരമാലകള്‍ പിന്നെയും പിന്നെയും….അതില്‍ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോള്‍..